റാന്നി : തിരുവാഭരണ പാതയിലെ റോഡുകൾ പേരിന് നന്നാക്കിയെങ്കിലും പേങ്ങാട്ടുകടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിർമ്മാണ ജോലി പാതി വഴിയില്‍. പാലം പണിത് ഏഴ് വർഷം കഴിഞ്ഞിട്ടും സമീപന പാതയുടെ കാര്യത്തിൽ നടപടിയായില്ല. മാരാമത്ത് വകുപ്പ് കാണിക്കുന്ന നിസംഗതയാണ് പണികൾ തടസപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാൽ സമീപന റോഡിന്‍റെ വീതി കൂട്ടിയെടുക്കാൻ പുതിയ പ്രൊപ്പോസൽ വെച്ചെങ്കിലും നടപടിയാകാത്തതു കാരണം പഴയ ഫയൽ പ്രകാരം പണികൾ ഉടൻ തുടങ്ങുമെന്ന് മരാമത്ത് പാലം വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പരമ്പരാഗത തിരുവാഭരണ പാതയിലാണ് വടശ്ശേരിക്കര പേങ്ങാട്ടുകടവ് പാലം. ഇക്കുളം പള്ളിക്കമുരുപ്പ് ജംഗ്ഷനിൽ നിന്നും വടശ്ശേരിക്കര ചന്ത വരെയുള്ള തിരുവാഭരണ പാതയിൽ കല്ലാറിന് കുറുകെ നിർമ്മിച്ചതാണ് പാലം.
തിരുവാഭരണ ഘോഷയാത്ര വരുമ്പോൾ നദി കുറുകെ നടന്ന് കയറിയാണ് ഘോഷയാത്ര കടന്നു പോയിരുന്നത്. ഘോഷയാത്ര എത്തുമ്പോഴേക്കും ഇവിടെ താല്കാലികപാലം നിർമ്മിച്ചിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ പാലം വേണമെന്ന തീരുമാനം വന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് പാലം നിര്‍മ്മാണം പൂർത്തിയായതാണ്. അന്നു മുതൽ സമീപന റോഡിനായി വകുപ്പുകൾ നടപടി സ്വീകരിക്കുകയാണ്. ഇതുവരെയും നടപടി പഴയപടിയിൽ തന്നെ തുടരുന്നുയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തു നല്കാൻ ജില്ലാ ലാൻഡ് വിഭാഗം ഡപ്യൂട്ടി കലക്ടർക്ക് പൊതുമരാമത്ത് പാലം വിഭാഗം കത്തും നല്കിയിരുന്നു. അവരും സ്ഥലം അളന്ന് 50 ലക്ഷം രൂപ മരാമത്ത് റവന്യൂവിന് കൈമാറുകയും ചെയ്തു. തുടർന്ന് സാമൂഹ്യാഘാത പഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ലാന്റ് സോഷ്യൽസ്റ്റഡിസ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. പഠന റിപ്പോർട്ടിനു ശേഷം വേണം ജില്ലാതല വില നിർണ്ണയ സമതി സ്ഥലത്തിന് വില നിർണ്ണയിക്കാൻ. ഈ കടമ്പയാണ് പണികൾക്ക് തടസ്സമെന്ന വാദം മുൻപ് പറഞ്ഞിരുന്നത്.































