പത്തനംതിട്ട : റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയോ വീട്ടുപരിസരത്ത് ഒറ്റക്ക് കാണപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ പരിചയം നടിച്ച് അടുത്തുകൂടിയശേഷം സ്വർണാഭരണങ്ങൾ കവരുന്ന മോഷ്ടാവിന്റെ കുറ്റസമ്മതമൊഴിയിൽ തെളിഞ്ഞത് നിരവധി സമാന കുറ്റകൃത്യങ്ങൾ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ ഉണ്ടെങ്കിലും ഒരിക്കലും പോലീസ് പിടിയിലാവാതെ നടന്ന കൊല്ലം പാങ്ങോട് പവിത്രേശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു (32) വിനെ കഴിഞ്ഞ ദിവസം അടൂർ പോലീസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ തന്ത്രപരമായും സാഹസികമായും പിടികൂടിയിരുന്നു.
81 വയസ്സുള്ള വായോധികയുടെ മാല കവർന്ന കേസിലാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനും ശ്രമകരമായ അന്വേഷണങ്ങൾക്കും ഒടുവിലാണ് അടൂർ പോലീസ് കുടുക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം രൂപീകരിച്ച അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ പിടികൂടിയതിന് ശേഷം ഇയാളുടെ വീട്ടിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ 5 പാവനോളം സ്വർണവും 6500 രൂപയും പിടിച്ചെടുക്കുകയും ചെയ്തു.
പിന്നീട് അടൂർ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസമായി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കുറ്റകൃത്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ആറു കേസുകൾ അടൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ രജിസ്റ്റർ ചെയ്തു. ഇതിൽ നാലെണ്ണം ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ഓരോന്നുവീതം അടൂർ, കുണ്ടറ സ്റ്റേഷനുകളുടെ പരിധിയിലും റിപ്പോർട്ട് ആയവയാണ്. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത കേസ് 2021 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം രാവിലെ 9.45 മണിക്ക് ഏനാത്ത് നിലക്കൽ തൂവയൂർ റോഡിൽ ഒറ്റക്ക് നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് ഇയാൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം അവരുടെ 4500 രൂപ അടങ്ങിയ പേഴ്സ് കവർന്നതിന് എടുത്തതാണ്. അടുത്തത് ഏനാത്ത് കടമ്പനാട് തൂവയൂർ കനാൽ റോഡിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ കനാലിനോട് ചേർന്നുള്ള വീട്ടിൽ മുറ്റമടിച്ചുകൊണ്ടുനിന്ന സ്ത്രീയെ പരിചയം നടിച്ച് അവരുടെ സ്വർണമാല കവർന്നതിന് രജിസ്റ്റർ ചെയ്ത കേസ് ആണ്.
2021 നവംബർ ആദ്യ ആഴ്ചയിലൊരു ദിവസം രാവിലെ 8.30നും 9 മണിക്കുമിടയിൽ കുണ്ടറ കന്നിമുക്ക് മുളവന റോഡിൽ നടന്നുപോയ സ്ത്രീയുടെ സ്വർണമാല സമാനരീതിയിൽ മോഷ്ടിച്ചതിനെടുത്തതാണ് അടുത്ത കേസ്. കഴിഞ്ഞവർഷം ഡിസംബർ അവസാന ആഴ്ചയിലൊരു ദിവസം രാവിലെ 8.30 മണിയോടെ ഏനാത്ത് മാഞ്ഞാലി നിലമേൽ റോഡിലാണ് പിന്നീട് പിടിച്ചുപറി നടത്തിയത്. റോഡിലൂടെ നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ടുപോയി 2 സ്വർണവളയും സ്വർണമാലയും പണമടങ്ങിയ പേഴ്സും കവരുകയായിരുന്നു.
ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കല്ലുകുഴി നെല്ലിമുകൾ റോഡിൽ ഒറ്റക്ക് നടന്നുപോയ സ്ത്രീയുടെ സ്വർണ മിന്നും കൊളുത്തുമുള്ള വരവുമാല ഈവർഷം ജനുവരി ആദ്യ ആഴ്ചയിൽ രാവിലെ 10 30 മണിക്ക് മോഷ്ടിച്ചതിന് രജിസ്റ്റർ ചെയ്തതാണ് അഞ്ചമത്തെ കേസ്. ജനുവരി ആദ്യ ആഴ്ചതന്നെ രാവിലെ 10.30 മണിയോടെ അടൂർ മേലൂട് ആലുമ്മൂട് റോഡിൽ നടന്നുപോയ സ്ത്രീയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഒരു ജോഡി സ്വർണക്കമ്മലും 1000 രൂപയടങ്ങിയ പേഴ്സും കവർന്നതിന് രജിസ്റ്റർ ചെയതതാണ് ഒടുവിലെ കേസ്. കേസുകളുടെ എഫ് ഐ ആർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പ്രതി ശ്രീജുവിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കി തുടർന്ന് കോടതി പ്രതിയെ റിമാൻഡിൽ അയച്ചു.