തിരുവല്ല : തിരുവല്ല റയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് കാലങ്ങളായി തകര്‍ച്ച നേരിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. മഴയില്‍ വെള്ളവും ചെളിയും നിറയുന്ന റോഡില്‍ വാഹന ഗതാഗതം ദുരിതപൂര്‍ണ്ണമായി മാറിയിട്ടും റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ നടപടിയില്ല. പ്രധാന റോഡില്‍ നിന്നും റയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് റയില്‍വേ ക്വാട്ടേഴ്സിന് തൊട്ടുപിന്നില്‍ ചെറിയ ഒരു മഴ പെയ്താല്‍ പോലും റോഡ് തോടായി മാറും. റയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം കഴിഞ്ഞ് വടക്ക് ഭാഗത്തെ കവാടത്തില്‍ തന്നെ റോഡില്‍ നിരവധി കുഴികളുണ്ട്. ഒരു കിലോമീറ്ററില്‍ താഴെയാണ് റോഡിന്റെ ദൂര പരിധി. എന്നിട്ട് പോലും റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ അധികൃതര്‍ വിമുഖത കാട്ടുകയാണ്.
എല്ലാ വര്‍ഷവും മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. റോഡിന് ഇരുവശത്തും കാട് കയറി കിടക്കുന്നത് ഇഴജന്തുക്കളുടെ ശല്യവും വര്‍ധിപ്പിക്കുന്നു. റയില്‍വേ സ്റ്റേഷനിലേക്ക് വരുന്നവരുടെ വാഹനങ്ങളും സ്കൂള്‍, കോളേജ് ബസ്സുകളും ഈ വഴിയാണ് കടന്നുപോകുന്നത്. തിരുവല്ല ബൈപ്പാസിലെ സിഗ്നല്‍ ഒഴിവാക്കി യാത്ര ചെയ്യാനും ആളുകള്‍ ഈ റോഡ് ഉപയോഗിക്കുന്നു. റോഡ് നന്നാക്കുവാന്‍ തിരുവല്ല നഗരസഭയ്ക്കും താല്പര്യമില്ല. റോഡിന് വീതി കൂട്ടുമെന്നും നിലവാരം ഉയര്‍ത്തുമെന്നുമുള്ള ആന്റോ ആന്റണി എം.പി യുടെ ഉറപ്പും പാഴായി.
റയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം മാറ്റിയതോടെ റോഡ് വികസനവും ഇഴയുകയാണ്. റോഡിലെ ഓടയും തകര്‍ന്നു. കുഴിയില്‍ ചാടിയാണ് സ്കൂട്ടര്‍ യാത്രക്കാരും സഞ്ചരിക്കുന്നത്. ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന ആളുകള്‍ റോഡിന്റെ സ്ഥിതി കാണുമ്പോള്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ കഴിവില്ലായ്മയെ സ്മരിച്ചാണ് പലപ്പോഴും തിരികെ മടങ്ങുന്നത്.





























