തിരുവല്ല: തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതിയായ സുബിൻ അലക്സാണ്ടറെ കാപ്പാ-3 പ്രകാരം കരുതൽ തടങ്കലിലാക്കി. ഇയാള്‍ സ്പായില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നൽകാതിരുന്നതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ ബലാൽസംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. കൂടാതെ സ്ഥാപനത്തിൽ വന്ന ഇടപാടുകാരുടെ കൂടെ നിർത്തി ഫോട്ടോ പകർത്തുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സുബിൻ അലക്സാണ്ടർ.
2022ല്‍ കാപ്പാ പ്രകാരം ഇയാളെ പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്നും കുറ്റങ്ങൾ ആവർത്തിച്ചതിനാല്‍ 2024 ല്‍ 6 മാസക്കാലം കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 2018 മുതൽ 19 ഓളം കേസുകളിൽ സുബിൻ അലക്സാണ്ടർ പ്രതിയാണ്. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടർ ആണ് ഇയാളെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. സ്പാ കേസ്സിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വന്നിരുന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല സ്റ്റേഷൻ ഹൌസ് ഓഫിസർ, ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര സബ് ജയിലിൽ നിന്നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.






























