റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാരുടെ വഴി മുടക്കി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ ഫെൻസിങ്. റോഡിനോട് ചേർന്നുള്ള നടപ്പാത പൂർണ്ണമായും കൈയേറിയാണ് നിലവിൽ ഈ ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത്.സംസ്ഥാന പാത ഉന്നത നിലവാരത്തിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചപ്പോൾ റോഡിൽ നിന്നിരുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും സുരക്ഷിതമായി മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വലിയപറമ്പുപടിയിലും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയുണ്ടായി.
എന്നാൽ ഇതിന് ചുറ്റും സുരക്ഷാ ഫെൻസിങ് (ഇരുമ്പ് വേലി) നിർമ്മിച്ചപ്പോഴാണ് കാൽനടയാത്രക്കാരുടെ വഴി പൂർണ്ണമായും അടഞ്ഞുപോയത്. ഫെൻസിങ് സ്ഥാപിച്ചതോടെ നടപ്പാത ഇല്ലാതാവുകയും ആളുകൾക്ക് തിരക്കേറിയ പ്രധാന റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരികയും ചെയ്യുന്നു. സ്കൂൾ കുട്ടികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയോടും റോഡിനോടും ചേർന്ന് നിൽക്കുന്ന ഈ ഫെൻസിങ് കാരണം കാൽനടയാത്രക്കാർ വലിയ അപകടഭീഷണിയിലാണ്.
റോഡ് വികസനം ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ടതിന് പകരം കെ.എസ്.ഇ.ബിയുടെ കൃത്യതയില്ലാത്ത പ്ലാനിങ് കാരണം അപകടക്കെണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി അധികൃതർ ഇടപെട്ട് ട്രാൻസ്ഫോർമറിന്റെ ഫെൻസിങ് മാറ്റി സ്ഥാപിച്ച് കാൽനടയാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.




























