കുന്നന്താനം: പാലക്കതകിടി ജംഗ്ഷനിലെ നൂറ്റിപ്പത്ത് വർഷം പഴക്കമുള്ള മഴ മരത്തെ മെർക്കുറി ഒഴിച്ച് ഉണക്കാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ഇല ക്രമാതീതമായി പൊഴിഞ്ഞതിനെ തുടർന്ന് ഇന്നലെ നാട്ടുകാർ നടത്തിയ അന്വേഷണമാണ് മരത്തിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാക്കി മെർക്കറി ഒഴിച്ചതായി കണ്ടെത്തിയത്.
മര മുത്തശ്ശിയെ ക്രൂരമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വൃക്ഷചികിത്സകനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനു സ്ഥലത്തെത്തി വൃക്ഷം പരിശോധിച്ചു. 23 തുളകൾ ഏഴു സെന്റീ മീറ്റർ ആഴത്തിൽ എടുത്താണ് വൃക്ഷം ഉണക്കാൻ മെർക്കുറി ഒഴിച്ചത്. ഈർക്കിലിയിൽ പഞ്ഞി കൊരുത്ത് മെർക്കുറി മുഴുവന്‍ വലിച്ചെടുത്തു. വൃക്ഷാ യജൂർവേദത്തിലുളള ചികിത്സാ വിധികളും കുറിച്ച് നൽകിയാണ് വൃക്ഷവൈദ്യൻ മടങ്ങിയത്.
പാലക്കതകിടിയിൽ വൃക്ഷ ചുവട്ടിൽ നടത്തിയ പ്രതിഷേധ യോഗം കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
എസ് വി സുബിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പത്തനംതിട്ട ദിശ പ്രസിഡന്റ് എം ബി ദിലീപ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി എസ് ഈശ്വരി, വി പി രാധാമണിയമ്മ, ഗിരീഷ് കുമാർ സി ഡി എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ രാജി സനു കുമാർ, കെ ആർ മുരളിധരൻ, പി എം ജേക്കബ്, രജനി ഷിബുരാജ്, ജോൺ വിൻസെന്റ് എന്നിവർ സംസാരിച്ചു.