കാക്കനാട് : തൃക്കാക്കര നഗരസഭയും മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പെലിക്കന്‍ ഫൗണ്ടേഷനും തമ്മില്‍ വാക്പോര്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനും കൗണ്‍സിലര്‍മാരുമാണ് പെലിക്കന്‍ അധികൃതരുമായി തര്‍ക്കമുണ്ടായത്. ഹരിത കര്‍മ സേന വഴിയുള്ള മാലിന്യനീക്കം മുടങ്ങിയ സാഹചര്യത്തിലാണ് സംഭവം. മൂന്ന് ദിവസമായി നഗരസഭയിലെ വീടുകളില്‍നിന്നുള്ള മാലിന്യനീക്കം മുടങ്ങിയിട്ട്. തരം തിരിക്കാത്ത മാലിന്യങ്ങള്‍ എടുക്കേണ്ടതില്ലെന്നായിരുന്നു പെലിക്കന്‍ അധികൃതര്‍ ഹരിതകര്‍മ സേനക്ക് നല്‍കിയിരുന്ന നിര്‍ദേശം.
അല്ലാത്ത പക്ഷം വന്‍തുക ഈടാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഹരിത കര്‍മസേനാംഗങ്ങള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നത് നിര്‍ത്തി. അതേസമയം ഉപഭോക്താക്കള്‍ ശക്തമായ ബോധവത്കരണത്തിന് ശേഷം പ്രാബല്യത്തില്‍ വരുത്താമെന്നായിരുന്നു നഗരസഭയുടെ തീരുമാനം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നഗരസഭ അധികൃതരെ അറിയിക്കാതെ ഹരിത കര്‍മസേനാംഗങ്ങളുടെ യോഗം വിളിച്ചതോടെയാണ് പെലിക്കന്‍ പ്രതിനിധികളും നഗരസഭ അധികൃതരും തമ്മിലുള്ള പോര് രൂക്ഷമായത്.
നഗരസഭ അധികൃതരെ അറിയിക്കാതെ യോഗം വിളിച്ചതിനെക്കുറിച്ച് ചോദിച്ച അധികൃതരോട് തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും പ്രകൃതിയെ സംരക്ഷിക്കലാണ് തന്റെ പണിയെന്നും നിങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നായിരുന്നു പെലിക്കന്‍ പ്രതിനിധിയായ ഡോ. മനോജിന്റെ മറുപടി. ഇദ്ദേഹം ഹരിത കര്മസേനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അധികൃതര്‍ക്ക് പരാതി ഉയര്‍ന്നിരുന്നു.
പെലിക്കനെ കൊണ്ട് ഇതുവരെ യാതൊരു ഉപകാരവുമുണ്ടായിട്ടില്ലെന്നും നഗരസഭയിലെ ഹരിതകര്‍മസേന മികച്ച വരുമാനത്തിലേക്ക് ഉയര്‍ന്നതോടെ ക്രഡിറ്റ് പങ്കുപറ്റാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. അതേസമയം നൂറുശതമാനം മാലിന്യവും തരംതിരിച്ച് നല്‍കണമെന്നാണ് ചട്ടമെന്നും ഇത് പാലിക്കാനാണ് ശ്രമിക്കുന്നതെന്നും മനോജ് വ്യക്തമാക്കി.































