വാഷിങ്ടൺ: ഇസ്രായേലിൽ ആക്രമണം നടത്താൻ ഹമാസിന് സാമ്പത്തിക സഹായം നൽകുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആണെന്ന് ഡോണൾഡ് ട്രംപ്. ബൈഡൻ ഹമാസിന് പരോക്ഷമായാണ് ഫണ്ട് നൽകുന്നതെന്നും മുൻ യു.എസ് പ്രസിഡന്റ് കൂടിയായ ട്രംപ് ആരോപിച്ചു. ”ഹമാസ് ആക്രമണം വലിയ നാണക്കേടാണ്. ഇസ്രായേലിന് അതിശക്തമായി പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. നിർഭാഗ്യവശാൽ അമേരിക്കൻ നികുതിദായകരുടെ ഡോളർ ആണ് ഈ ആക്രമണങ്ങൾ നടത്താൻ സഹായിച്ചത്. ബൈഡൻ ഭരണകൂടത്തിൽ നിന്നാണ് ഈ പണം ലഭിച്ചതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.”-എന്നായിരുന്നു ട്രംപ് പറഞ്ഞത്.
കഴിഞ്ഞ മാസം തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായി യു.എസ് ഇറാന് 600 കോടി ഡോളർ നൽകിയെന്നും ഈ പണം ഹമാസിന് ലഭിച്ചുവെന്നുമാണ് ട്രംപിന്റെ അവകാശ വാദം. എന്നാൽ നട്ടാൽ മുളക്കാത്ത നുണയാണിതെന്നാണ് വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്ര്യൂ ബേറ്റ്സ് ട്രംപിന്റെ വാദത്തോട് പ്രതികരിച്ചത്. യു.എസ് നൽകിയ പണം മാനുഷിക സഹായങ്ങളായ ഭക്ഷണം, മരുന്ന് എന്നിവക്ക് ഉപയോഗിക്കാമെന്നാണ് കരാറിൽ പറയുന്നതെന്നും ബേറ്റ്സ് വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ മുഖ്യധാരയിലേക്ക് വരാൻ കിട്ടുന്ന ഒരവസരം പോലും ട്രംപ് ഒഴിവാക്കുന്നില്ല.





























