തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശനെ ബഡ്‌ജറ്റ് അവതരണത്തിനായി ക്ഷണിച്ചു. 2026-2027ലെ പുതുക്കിയ ബഡ്‌ജറ്റാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.
കേരളത്തിന്റെ തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും കെഎസ്ആർടിസിയിലെ സൗജന്യ യാത്ര അടക്കം ഇന്ദിരാഗ്യാരണ്ടികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അംഗനവാടി ജീവനക്കാരുടെ അടക്കം ഓണറേറിയവും വർധിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് തൊഴിൽതേടി പോകുന്ന യുവാക്കളെ സംസ്ഥാനത്തുതന്നെ നിലനിർത്താനും അവരുടെ കഴിവ് ഇവിടെ പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികൾ കൊണ്ടുവരും, വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു. ക്ഷേമപെൻഷൻ 2000-ത്തിൽ നിന്ന് 3000 ആക്കുമെന്നായിരുന്നു യു.ഡി.എഫ്. വാഗ്ദാനം. ഇത് ഘട്ടംഘട്ടമായി നടപ്പാക്കാൻ ഈ ബജറ്റിൽത്തന്നെ ആദ്യവർധന പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇന്ദിരാഗാരന്റിയിൽ ഉൾപ്പെടെ പെൺകുട്ടികൾക്ക് മാസം 1000 രൂപ സഹായവും പ്രഖ്യാപിച്ചേക്കും.





























