പന്തളം : പന്തളം നഗരസഭയിൽ 17ന് ചട്ടം ലംഘിച്ചവതരിപ്പിച്ച ബഡ്ജറ്റ് ഊതിവീർപ്പിച്ച ബലൂണാണെന്ന് യുഡിഎഫ്. വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ്. നഗരസഭാ കെട്ടിടം നിർമ്മിക്കുന്നതിനും ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനും കോടികൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ നിന്നും കണ്ടെത്തുമെന്ന് വ്യക്തമാക്കണം. മാലിന്യ സംസ്കരണം മുട്ടാർ നീർച്ചാൽ നവീകരണം പൊതുശ്മശാനം ഭൂമി വാങ്ങൽ തുടങ്ങിയവയ്‌ക്കെല്ലാം കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇത് എവിടെ നിന്നും കണ്ടെത്തുമെന്ന നിർദ്ദേശമില്ല.
സാധാരണക്കാരന് ഒരു ശുചിമുറി പോലും നിർമ്മിക്കാൻ പണം കൊടുക്കാൻ കഴിയാതെ നട്ടം തിരിയുന്ന മുനിസിപ്പാലിറ്റിയായി മാറിയിരിക്കുകയാണ്. ശുചിത്വ മിഷൻ്റെ ഫണ്ടുപോലും വാങ്ങിയെടുക്കാൻ ഭരണ സമിതിക്കായിട്ടില്ല. ഈ ഭരണ സമിതിയുടെ ആദ്യ ചട്ടവിരുദ്ധ ബഡ്ജറ്റിലും വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ഒന്നു പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയബാധിത പ്രദേശമെന്ന നിലയിൽ പ്രളയത്തിൽ നിന്നും രക്ഷ നേടാൻ യാതൊരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല.
ബിജെപിയുടെ നേതൃത്വത്തിലുള്ള പന്തളം നഗരസഭാ ഭരണ സമിതി 2021 ൽ അവതരിപ്പിച്ച ബഡ്ജറ്റ് വ്യാജമാണെന്ന് കാണിച്ചു മുനിസിപ്പൽ സെക്രട്ടറി തന്നെ ഗവൺമെൻ്റ് സെക്രട്ടറി വഴി ഓംബുഡ്സ്മാനിൽ കേസ് നിലനിൽക്കുക വഴി ലോക ശ്രദ്ധ നേടിയെങ്കിൽ 2022 ൽ ബഡ്ജറ്റ് അവതരിപ്പിക്കും മുമ്പേ പത്രസമ്മേളനം നടത്തി ബഡ്ജറ്റ് നിർദ്ദേശങ്ങൾ പുറത്തു വിടുക വഴി ചട്ടലംഘനം നടത്തിയിരിക്കുകയാണ്. നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ ബന്ധപ്പെട്ടവർക്കു പരാതി നൽകിയിരിക്കുകയാണ്.
ഇതേ തുടർന്നുണ്ടായ സംഘർഷവും സംസ്ഥാനത്താകെ വിവാദമായിരിക്കുന്നു. അധികാരത്തിൽ വന്ന് രണ്ട് പ്രാവിശ്യം അവതരിപ്പിച്ച ബഡ്ജറ്റും ചട്ടമോ നിയമമോ പാലിക്കാതെയാവുകയും ബഡ്ജറ്റ് നിർദ്ദേശങ്ങൾ പലതും ഊതിവീർപ്പിച്ച ബലൂണാണെന്നും സർക്കാർ പദ്ധതികൾ തങ്ങളുടേതാണെന്ന് വരുത്തി തീർക്കാൻ നടത്തുന്ന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും നിയമവും ചട്ടവും ലംഘിച്ച് പ്രവർത്തിക്കുന്ന ജനവഞ്ചകരായ മുനിസിപ്പൽ ഭരണ സമിതി രാജിവെയ്ക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ ആർ വിജയകുമാർ, കെ.ആർ രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.































