ടോക്കിയോ: സൗന്ദര്യ കിരീടം തിരിച്ചുനല്‍കി മിസ് ജപ്പാന്‍. കരോലിന് ഷിനോ എന്ന 26-കാരിയാണ് വിവാദത്തിലായതോടെ കിരീടം ഉപേക്ഷിച്ചത്. കഴിഞ്ഞ മാസമായിരുന്നു മിസ് ജപ്പാന്‍ ബ്യൂട്ടി പേജന്റ് മത്സരം. ഒന്നാമതെത്തി കിരീടമണിഞ്ഞതോടെ കരോലിനയുടെ ജനപ്രീതി വര്‍ദ്ധിച്ചു. ജപ്പാന്‍ പൗരയാണെങ്കിലും കരോലിന യുക്രെയ്‌നിലാണ് ജനിച്ചത് എന്ന കാരണത്താല്‍ മിസ് ജപ്പാന്‍ കിരീടത്തിന് അര്‍ഹയല്ലെന്ന് വാദം ഉയര്‍ന്നിരുന്നു. അഞ്ചാം വയസിലാണ് കരോലിന ജപ്പാനിലേക്ക് കുടിയേറ്റം നടത്തിയത്. അവളുടെ അമ്മ ജപ്പാന്‍കാരനെ പുനര്‍വിവാഹം ചെയ്തതോടെ യുക്രെയ്‌നില്‍ നിന്ന് പോരുകയായിരുന്നു. തുടര്‍ന്ന് 2022 ലാണ് കരോലിന ന്യൂട്രലൈസ്ഡ് സിറ്റിസണ്‍ ആയി മാറിയത്. ജനിച്ചത് മറ്റൊരു രാജ്യത്താണെങ്കിലും നിലവില്‍ താമസിക്കുന്ന രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതിനെയാണ് ന്യൂട്രലൈസ്ഡ് സിറ്റിസണ്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലം മുതലേ ജപ്പാനില്‍ ആയിരുന്നതിനാല്‍ ജാപ്പനീസ് ഭാഷ നല്ലപോലെ കൈകാര്യം ചെയ്യാനും കരോലിനയ്ക്ക് അറിയാം.
പൗരത്വം ലഭിച്ചതിന് പിന്നാലെ ബ്യൂട്ടി പേജന്റ് മത്സരത്തില്‍ പങ്കെടുക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത കരോലിന പൗരത്വവിവാദത്തിന് ശേഷം വിവാഹേതര ബന്ധ വിവാദത്തിലും അകപ്പെടുകയായിരുന്നു. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഡോക്ടറുമായ തകുമാ മേദയുമായി അടുപ്പത്തിലാണ് കരോലിനയെന്ന് വാര്‍ത്ത പരന്നു. തകുമ വിവാഹിതനായതിനാൽ കരോലിനയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ബന്ധം സ്ഥിരീകരിച്ച കരോലിന, വിവരം അറിഞ്ഞിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഇതോടെ ബ്യൂട്ടി പേജന്റും കരോലിനയെ പിന്തുണച്ചു. എന്നാല്‍ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു. തകുമ വിവാഹിതനാണെന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെയാണ് കരോലിന ബന്ധം തുടര്‍ന്നതെന്ന് വെളിപ്പെട്ടതോടെ ക്ഷമാപണവുമായി സൗന്ദര്യറാണി രംഗത്തെത്തി. വിവാദത്തിൽ പിന്തുണച്ചവരെ വഞ്ചിച്ചതിന് മാപ്പപേക്ഷിക്കുന്നതായി കരോലിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് പിന്നാലെ സൗന്ദര്യ കിരീടം പേജന്റിന് തിരിച്ചുനല്‍കുകയായിരുന്നു. നിലവില്‍ മിസ് ജപ്പാന്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പേജന്റില്‍ റണ്ണര്‍-അപ് ആയവര്‍ക്ക് പദവി കൈമാറാനും അധികൃതര്‍ തയ്യാറായിട്ടില്ല.





























