തൊടുപുഴ : പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിന് രക്ഷാകർത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മേയിലാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവർ പിടിയിലായത്. ലൈസൻസ് ഇല്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്റെ പിതാവായ കുമാരമംഗലം സ്വദേശിക്ക് 25,000 രൂപ പിഴയിടുകയായിരുന്നു. പിഴ അടയ്ക്കാതിരുന്നാൽ ഒരുമാസം തടവ് അനുഭവിക്കാനും കോടതി വിധിയിലുണ്ട്. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടി ഡ്രൈവർമാരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെയും പിടികൂടാൻ കർശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. നസീർ.പി.എ. പറഞ്ഞു.





























