ബെംഗളൂരു : കർണാടകയിൽ വൻ യൂറിയ കുംഭകോണം. കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്തു കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു. കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച സബ്‍സിഡി യൂറിയയാണ് കർണാടകത്തിൽ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി കണ്ടെത്തിയത്.
200 രൂപയ്ക്ക് കർഷകർക്ക് കൈമാറേണ്ടതാണ് 45 കിലോ വരുന്ന ഒരു ചാക്ക് യൂറിയ. ഇതേ യൂറിയ പുറത്തെത്തിച്ച് ചാക്കിന് 2500 രൂപയ്ക്ക് തമിഴ്നാട്ടിൽ മറിച്ചു വിൽക്കുകയായിരുന്നു. തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ശിവാൻപുരയിലെ ഗോഡൗൺ റെയ്ഡ് ചെയ്തത്. ഇവിടെ നിന്ന് യൂറിയ നിറച്ച 4000 ബാഗുകൾ കണ്ടെടുത്തു. 45 കിലോ വീതമുള്ള ചാക്കുകൾ ഇവിടെ എത്തിച്ച് 50 കിലോ ചാക്കുകളിലേക്ക് നിറച്ചാണ് കരിഞ്ചന്തയിലെത്തിച്ചിരുന്നത് എന്നും ഡിആർഐ കണ്ടെത്തി.






























