കോഴിക്കോട് : വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിന് പിന്നില്‍ ആന്ധ്രാ പ്രദേശ് സ്വദേശി സതീഷ് നാരായണന്‍ തന്നെയാണെന്ന് നിഗമനം. പോലീസ് ചോദ്യം ചെയ്യലില്‍ നിന്നാണ് ഇത് വ്യക്തമായത്. തണുപ്പ് അകറ്റാനാണ് തീയിട്ടതെന്ന് യുവാവ് മൊഴി നല്‍കിയതായാണ് പുറത്തു വരുന്ന വിവരം. സംഭവത്തില്‍ സതീഷ് നാരായണനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ വടകര താലൂക്ക് ഓഫീസ് കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചു. ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും 45ഓളം കമ്പ്യൂട്ടറുകളും നശിച്ചവയില്‍ ഉള്‍പ്പെടുന്നു. സതീഷ് മാനസിക വൈകല്യമുള്ള ആളാണെന്നും പോലീസ് പറയുന്നുണ്ട്. താലൂക്ക് ഓഫീസിന് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി ഇയാള്‍ നേരത്തെ തീയിട്ടിരുന്നു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയും ചെയ്തിട്ടുണ്ട്. രാവിലെ അഞ്ചരയോടെയാണ് ഓഫീസിന് തീപിടിച്ചതായി കണ്ടെത്തിയത്. അതിനും മുന്‍പ് തന്നെ കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നിട്ടുണ്ടാകുമെന്നാണ് വിവരം.
അഗ്‌നിരക്ഷാ സേനയുടെ 10ഓളം യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അട്ടിമറി സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. തീയണച്ചതിന് ശേഷം ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല അപകടകാരണമെന്ന നിഗമനത്തിലാണ് കെ.എസ്.ഇ.ബി അധികൃതര്‍ എത്തിയത്. തൊട്ടടുത്തുള്ള പഴയ ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, ജയില്‍ എന്നിവയിലേക്ക് തീ പടരാത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.






























