വടകര : വടകര പോലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ സംഘം വീണ്ടും നിര്‍ദ്ദേശം നല്‍കി. സസ്പെന്‍ഷനിലായ എസ്.ഐ എം.നിജേഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്നാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.
ഉദ്യോഗസ്ഥര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടും. രാവിലെ വടകര സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇന്നലെ സസ്പെന്‍ഷനിലായ സിപിഒ പ്രജീഷിനെയും ചോദ്യം ചെയ്യും. കേസില്‍ ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം പോലീസ് സര്‍ജന്റെ മൊഴിയെടുത്താല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
വാഹനമോഷണ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇയാള്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ സജീവന്‍ മരിച്ചു.





























