റാന്നി: കേരളപ്പിറവി ദിനത്തിൽ കൈരളിപ്പെരുമ മെഗാ പ്രദർശനവുമായി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. സംസ്ഥാന രൂപീകരണത്തിന്റെ 66 വർഷങ്ങൾ പിന്നിടുമ്പോൾ കേരളത്തിന്റെ പ്രൗഢമായ സാംസ്കാരികത്തനിമയും ചരിത്രവും പൗരാണികതയുടെ മാഹാത്മ്യവും വിളിച്ചോതുന്ന അതിവിപുലമായ പ്രദർശനവുമായാണ് എണ്ണൂറാംവയൽ സ്കൂൾ കേരളപ്പിറവി ആഘോഷിക്കുന്നത്. നവംബർ 1 ന് രാവിലെ 10 മുതലാണ് പ്രദർശനം. കേരളത്തിന്റെ പരമ്പരാഗതമായ കാർഷിക, തൊഴിൽ, ഗൃഹോപകരണങ്ങൾ തുടങ്ങി 1000 ൽ അധികം അമൂല്യങ്ങളായ പുരാവസ്തുക്കളുടെ ശേഖരമാണ് പ്രദർശനത്തിലൊരുക്കുക.
1950 കളിലെ കേരളത്തെ കുട്ടികൾ പുനരാവിഷ്കരിക്കുന്ന അത്യപൂർവമായ ദൃശ്യാവിഷ്കാരവും പ്രദർശനത്തിലെ മറ്റൊരു പ്രധാന ആകർഷണമാകും. പ്രദർശനത്തിലെ കൗതുക കാഴ്ചയായി എത്തുന്നത് ഏതാനും മൃഗങ്ങളാണ്. ഹിറ്റ് സിനിമകളിൽ സൂപ്പർ തരങ്ങളായി വിലസിയ മൃഗങ്ങളാണ് കാഴ്ചയിലെ കൗതുകമായി മാറുക. ചാർളി, ബാഹുബലി സിനിമകളിൽ അഭിനയിച്ച ആമി നന്ദന എന്ന കുതിര, കായംകുളം കൊച്ചുണ്ണി സിനിമയിൽ അഭിനയിച്ച ഹൈദ എന്ന ഒട്ടകം, പഞ്ചവർണതത്തയിൽ അഭിനയിച്ച അമ്മു എന്ന് പേരുള്ള കഴുത, പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിച്ച് വരുന്ന ഗിനി പന്നികൾ , ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ഇഗുവാന എന്ന വിചിത്ര ജീവി, തണുപ്പ് രാജ്യങ്ങളിൽ കണ്ടു വരുന്ന ചെമ്മരി ആടുകൾ, വർണ്ണ തത്തകൾ, പേർഷ്യൻ പൂച്ചകള്‍, അമേരിക്കൻ ഹാംസ്റ്റർ
കൂടാതെ തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കാളവണ്ടി, റോമൻസ് സിനിമയിൽ ഉപയോഗിച്ച കുതിര വണ്ടികൾ, ബാഹുബലി സിനിമയിൽ ഉപയോഗിച്ച പീരങ്കി, സാറ്റർഡേ നൈറ്റ് എന്ന സിനിമയിൽ ഉപയോഗിച്ച രഥം, തുടങ്ങി നിരവധി പക്ഷി മൃഗാദികളാൽ കൗതുകമാർന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. അറിവിന്റെ അക്ഷയ ഖനിയും കാഴ്ചയുടെ വസന്തവും സമന്വയിപ്പിച്ച പ്രദർശനം കാണുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ടാകും. വിസ്‌മൃതിയിലാണ്ടു പോയ കലപ്പ, നുകം, ചവിട്ടു ചക്രം, ഉരൽ, ഉലക്ക, നാഴി, ഇടങ്ങഴി, പറ, കൂന്താണി, വല്ലട്ടി, വെള്ളിക്കോൽ, കോരിക, തുടം, ഭരണി, പനമ്പ്, തേവു കൊട്ട, കൂന്താലി, കുടപ്പനപ്പായ,ഓലക്കുട, മെതിയടി,ഉറി, മുറം, മത്ത്, കുട്ട, വട്ടി,ഓട്ടുരുളി, സേവനാഴി, കിണ്ടി, മൊന്ത, കിണ്ണം, അടപലക, ദീപക്കാൽ, ചന്ദനത്തിരി സ്റ്റാൻഡ്, ഭസ്മ പാത്രം, ഒറ്റത്തിരി വിളക്ക്, പനി നീര് തളിക്കുന്ന പാത്രം, കയ്യിലട, ആമപ്പെട്ടി, മന്ന്, തോല, റാത്തൽ, നാണയങ്ങൾ, കറൻസികൾ തുടങ്ങി 1000 ൽ അധികം വരുന്ന പുരാവസ്തുക്കളും അപൂർവ കാഴ്ചയാകും.





























