ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ജില്ലയില്‍ വിവിധ സ്ഥലങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി അവിടുന്ന് റോഡ് മാര്‍ഗ്ഗമാണ് ആറന്മുളയില്‍ എത്തിച്ചേരുക. കോന്നി ജംഗ്ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളിൽ വിവിധ ഭാഗത്തായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതലാണ് എല്ലാ ഭാഗത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് – പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വാഹനങ്ങൾ വഴിതിരിച്ചുവിടും. പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളെയും കോന്നി – മലയോര ഹൈവേ വഴി തിരിച്ചുവിടും.
പത്തനംതിട്ടയില്‍ തോന്ന്യാമല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് പോകാൻ അനുവദിക്കില്ല. ഈ വാഹനങ്ങളെ എസ്.പി.ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും. രാവിലെ 9.00 മുതൽ കടമ്മനിട്ട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടാതെ എസ്.പി.ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളെ കടമ്മനിട്ട വഴി തിരിച്ചുവിടും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് എസ്.പി.ഓഫീസ് ജംഗ്ഷനിൽ നിന്നും വാഹനങ്ങളൊന്നും കടത്തിവിടില്ല. വാഹനങ്ങളെല്ലാം നിർദ്ദേശിച്ചിട്ടുള്ള മറ്റ് പാതകളിലൂടെ തിരിച്ചുവിടും. മൈലപ്ര ജംഗ്ഷനില്‍ നിന്നും പത്തനംതിട്ട ടൗണിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.
പത്തനംതിട്ട ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കാൻ വാഹനങ്ങളെ മലയോര ഹൈവേ വഴി തിരിച്ചുവിടും. അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടയുന്നതിനായി വാഹനങ്ങളെ വഴി തിരിച്ചുവിടും. അഴൂർ ജംഗ്ഷനിലേക്കും സ്റ്റേഡിയം ജംഗ്ഷനിലേക്കും വാഹനങ്ങൾ പ്രവേശിക്കാതെ വഴി തിരിച്ചുവിടും. മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനില്‍ വാഹനങ്ങളെ അവയുടെ യാത്രാ ദിശയ്ക്കനുസരിച്ച് എസ്.പി.ഓഫീസ് ജംഗ്ഷനിലേക്കോ അബാൻ ജംഗ്ഷനിലേക്കോ വഴി തിരിച്ചുവിടും. രാവിലെ 9.00 മുതൽ ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രമേ വാഹനങ്ങൾ കടന്നുപോകാന്‍ അനുവദിക്കൂ.
കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും. വള്ളംകളി കാണാൻ ആറന്മുളയിലേക്ക് പോകുന്ന വാഹനങ്ങളെ ട്രാഫിക് പ്ലാൻ പ്രകാരം ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ അനുയോജ്യമായ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിടും. രാവിലെ 9 മണി മുതൽ ആറന്മുള സത്രംകടവ് പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തിവിടാതെ വഴിതിരിച്ച് വിടും. ചെങ്ങന്നൂർ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളെ ആഞ്ഞിലിമൂട് പാലം വഴി തിരിച്ചുവിടും. ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളെ മലങ്കര ജംഗ്ഷനിൽ നിന്ന് വഴിതിരിച്ചുവിടും. ചെങ്ങന്നൂർ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളെ ആറാട്ടുപുഴ പാലം വഴി തിരിച്ചുവിടും.
കോഴഞ്ചേരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങളെ പഴയതെരുവ് ജംഗ്ഷനിൽ നിന്ന് കടമ്മനിട്ട വഴി തിരിച്ചുവിടും. തെക്കേമല ജംഗ്ഷനിലേക്കുള്ള പ്രവേശനം ഒഴിവാക്കുകയും വാഹനങ്ങളെ കോഴഞ്ചേരി വൺ-വേ പാതയിലൂടെ തിരിച്ചുവിടുകയും ചെയ്യും. ആചാരപരമായി വളരെയേറെ പ്രാധാന്യമുള്ളതും പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതുമായ ആറന്മുള ഉത്രട്ടാതി ജലമേള സുഗമമായി പൂർത്തിയാക്കുന്നതിനും ജില്ലയിൽ എത്തിച്ചേരുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനുമായി പൊതു ജനങ്ങൾ ഗതാഗത നിയന്ത്രണ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു.


































