റാന്നി : വടശ്ശേരിക്കര പഞ്ചായത്തിൽ കുമ്പളത്താമൺ, ഒളികല്ല് പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി ജനം. കടുവയും കാട്ടാനയും കാട്ടുപോത്തും കുറുനരികളും താഴെ വിഹരിക്കുമ്പോൾ കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവ വൃക്ഷങ്ങളിൽക്കൂടി എത്തി നാശം വിതക്കുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ജനവാസ മേഖയായിരുന്ന കുമ്പളത്താമൺ, ഒളികല്ല് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ടാണ് ഇത്രയും ഭയാനകമാകും വിധം വന്യമൃഗ ഭീതിയിലാഴ്ത്തുന്നത്. ഈ പ്രദേശത്തെ തിങ്ങിനിറഞ്ഞ ജനവാസ മേഖലകളിൽ പകലും രാത്രിയും ഒരു പോലെയാണ് കാട്ടുപോത്തുകൾ ചുറ്റിക്കറങ്ങുന്നത്.
കഴിഞ്ഞ നാലുവർഷം മുമ്പ് കുമ്പളത്താമണ്ണിലെ രാജേഷ് എന്ന കർഷകന്റെ വീട്ടിൽ നിന്നും ആടിനെ കടുവ എടുത്തശേഷം പിന്നീട് കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഇവിടെയുള്ള ജംഗിൾ ബുക്ക് ഫാമിലെ പോത്തിനെ കടുവ കൊന്നത്. സംഭവത്തിനു ശേഷം കടുവയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിക്കുകയും കടുവ കൂട്ടിലകപ്പെടുകയും ചെയ്തതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. കുമ്പളത്താമണ്ണിനെയും ഒളികല്ലിനെയും വേർതിരിക്കുന്ന കല്ലാറിന്റെ തീരങ്ങളിൽ ദിവസവും ആനക്കൂട്ടങ്ങളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ജനവാസ മേഖലകളിൽ എത്തി കൃഷിയിടം നശിപ്പിക്കുന്ന ആനകളെ നാട്ടുകാർ ശബ്ദം ഉണ്ടാക്കി ഓടിക്കുകയാണ് പതിവ്. കൂടാതെ വനാതിർത്തികളിൽ നിരീക്ഷണത്തിനെത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം പ്രയത്നത്തിലാണ്.
പതിവുപോലെ വീട്ടുമുറ്റങ്ങളിലെത്തുന്ന ആനകളെ ടോർച്ചു തെളിച്ചും ബഹളം കൂട്ടിയും ഓടിക്കാന്‍ ശ്രമിക്കുമ്പോൾ കൂട്ടത്തിലെ കൊമ്പനാനകൾ ആളുകൾക്ക് നേരെ പാഞ്ഞെത്തുന്നതായും പറയുന്നു. ആനയുടെ സാന്നിധ്യം കുമ്പളത്താമൺ ക്ഷേത്രത്തിനു സമീപം സ്ഥിരമായി ഉള്ളതായി പരിസരവാസികൾ പറയുന്നുണ്ട്. വടശ്ശേരിക്കര പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളായ അരീക്കക്കാവ്, പേഴുംപാറ, കുമ്പളത്താമൺ, ഒളികല്ല് ഭാഗങ്ങളിൽ പകലും കാട്ടുപോത്തുകളുടെ ശല്യം ഉണ്ടാകുന്നുണ്ട്. വടശ്ശേരിക്കരയിലെ വിവിധ പ്രദേശങ്ങളിൽ കൈതകൃഷി വ്യാപകമായതോടെ ആനകളുടെ സാന്നിധ്യം ഈ പ്രദേശത്ത് കൂടുന്നതായി നാട്ടുകാർ പറയുന്നു.
ഒരു മാസമായി മണ്ണാറക്കുളഞ്ഞി – പമ്പാ പാതയിൽ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീതി പരത്തി വിഹരിക്കുകയാണ് ചില്ലിക്കൊമ്പൻ എന്ന കാട്ടാന. കണമലയിൽ ഗ്രഹനാഥനേയും മടന്തമൺ കട്ടിക്കലിൽ വനം വാച്ചറെയും കൊല്ലുകയും അടുത്ത സമയത്ത് നിലയ്ക്കലിലെ ദേവസ്വം വകുപ്പിന്റെ ഗോശാലയിലെ കിടാവിനെയും കൊന്ന ഈ ആന തന്നെയാണ് പ്ലാപ്പള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനു നേരെ ഓടിയടുത്തത്.































