പത്തനംതിട്ട : ആൾ ഇന്ത്യ സംയുക്ത കിസ്സാൻ സഭയുടെ കേരള ഘടകമായ ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ല നേതൃയോഗം ആർ.എസ്.പി പത്തനംതിട്ട ജില്ല കമ്മറ്റി ഓഫീസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി രവി പിള്ള ഉദ്‌ഘാടനം ചെയ്തു. വേനൽ കടുത്തതോടെ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങി കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തീരുകയും ചെയ്യുകയാണ്. ഇതുമൂലം പ്രദേശത്തെ കർഷകർ ദുരിതത്തിലാണ്. വനം വകുപ്പ് മുന്നോട്ടുവെച്ച മനുഷ്യ – വന്യ ജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയിൽ ഉൾപ്പെടുത്തുവാൻ ഐക്യകർഷക സംഘം കോന്നി ഡി.എഫ്.ഒ -ക്ക് സമർപ്പിച്ച പരാതികൾക്കും പരിഹാര നിർദ്ദേശങ്ങൾക്കും നാളിതുവരെ നടപടി സ്വീകരിക്കുകയോ അതിന് സർക്കാർ നിർദ്ദേശിച്ച കമ്മറ്റികൾ കർഷക സംഘടനകളെ ഉൾപ്പെടുത്തി വിളിച്ചു കൂട്ടുകയോ ചെയ്തിട്ടില്ല.
പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വനം വകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഡി.എഫ്.ഒ ഓഫീസ് മാർച്ചുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ല സെക്രട്ടറി ജോൺസ് യോഹന്നാൻ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ ഈപ്പൻ മാത്യു, പെരിങ്ങര രാധാകൃഷ്ണൻ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപ്, അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സത്യാനന്ദൻ കടമ്പനാട്, ജില്ല കമ്മിറ്റി അംഗങ്ങളായ ഹുസൈൻ, ബിന്ദു വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.





























