കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനകളിൽ നെയ്യാറ്റിൻകരയിൽനിന്ന് രണ്ട് കേസുകളിലായി മാൻകൊമ്പ്, കുറുക്കന്റെ രോമം എന്നിവയുമായി സംഘം പിടിയിലായത്. നെയ്യാറ്റിൻകര അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), വടുതല ബ്രിഡ്ജ് റോഡിൽ മണിയത്ത് വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര അറക്കുന്നിൽ ജ്യൂസ് കടയിൽവെച്ച് ഇവ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് വനം വകുപ്പ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആഭിചാരക്രിയകൾക്ക് ഉപയോഗിക്കുന്നതാണ് കുറുക്കന്റെ രോമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിൽ നടത്തിയ പരിശോധനയിൽ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച കരുനാഗപ്പള്ളി ആലുംകടവ് താനത്ത് ഹൗസിൽ സുദർശനൻ (54), ഊരൂട്ടമ്പലം ഉദയ ഭവനിൽ കേശവകുമാർ (51), ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടകൽക്കാട് അൻവർ പി.കെ. (48), മാരായമുട്ടം മരുതംതരൂർ തോരടിത്തലയ്ക്കൽ വീട്ടിൽ രതീഷ് (50) എന്നിവരെയും അറസ്റ്റ് ചെയ്തു.
വനം ഇന്റലിജൻസിനും ക്രൈം കൺട്രോൾ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, ഫോറസ്റ്റ് ഓഫീസർ രാഹുൽ സിങ്, ജിജിമോൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമ്യ, സുകന്യ, കാവ്യ, രാജേഷ്, സുരേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






























