ന്യൂഡൽഹി: കൊറോണ വെെറസ് ബാധിച്ച 70 ശതമാനം ആളുകളിലും വളരെ നേരിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ്-19 മായി ബന്ധപ്പെട്ട മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ സാമൂഹിക അകലം പാലിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും ഇതിൽ വ്യക്‌തമാക്കുന്നുണ്ട്. ഐസിഎംആറിന്റെ പഠനങ്ങളുടെ വെളിച്ചത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇക്കാര്യം പറഞ്ഞത്.
ഒരു വെെറസ് ബാധിതൻ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്‌താൽ ആ ഒരു രോഗിയിൽ നിന്ന് വെറും 30 ദിവസംകൊണ്ട് 406 ആളുകളിലേക്ക് രോഗം പകരുമെന്നും പഠനത്തിൽ പറയുന്നു. ലോക്ക് ഡൗണിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ് ഐസിഎംആറിന്റെ പഠനം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കലും മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഏപ്രിൽ 14 നു ശേഷവും തുടരണമെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശ്, തെലങ്കാന തുടങ്ങി ഏഴോളം സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നത് കേന്ദ്ര സർക്കാർ പരിഗണനയിലാണ്.
സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏഴോളം സംസ്ഥാനങ്ങളും ആരോഗ്യവിദഗ്‌ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായും ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഏപ്രിൽ 14 നു ശേഷം ലോക്ക് ഡൗണ്‍ അവസാനിക്കുമെങ്കിലും ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങൾ പറയുന്നത്.