കടമ്പഴിപ്പുറം : വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപ്പാടംവീട്ടിൽ രാജേഷിന്റെ ഭാര്യ ആതിരയെ (27) ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്ത് കല്ലുവഴി വാളക്കോട്ടിൽവീട്ടിൽ ശരത്തിനെയാണ് (27) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യഴാഴ്ചയാണ് ആതിരയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയിൽ നിന്ന് ആറരപ്പവൻ സ്വർണം ശരത്ത് വാങ്ങി പണയംവെച്ചിരുന്നതായി ആതിരയുടെ മുറിയിൽനിന്ന് കണ്ടെത്തിയ കുറിപ്പിൽ പറഞ്ഞിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാജേഷ് അവധിക്ക് നാട്ടിലേക്ക് വരാറായതിനാൽ സ്വർണം തിരിച്ചെടുത്ത് തരാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
ഈ വിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഇവർ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ശരത്ത് മുമ്പും മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിടുള്ളത്. ശരത്തിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ശ്രീകൃഷ്ണപുരം എസ്.ഐ കെ.വി സുധീഷ്കുമാർ അറിയിച്ചു.