മലപ്പുറം : എടവണ്ണയിൽ കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. അരീക്കോട് തിരട്ടമ്മൽ സ്വദേശിയായ വിപി റഹീസാണ് (33) എടവണ്ണ പൊലീസിന്റെ പിടിയിലായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് എടവണ്ണ സിബി ഹാജി പാലം പരിസരത്ത് വെച്ച് പ്രതിയെ പിടികൂടിയത്. അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. പൊലീസ് നടത്തിയ നൈറ്റ് പെട്രോളിംഗിനിടെ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ മധ്യഭാഗത്തെ സീറ്റിനടിയിൽ കാർപ്പെറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
പിടിയിലായ റഹീസ് തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി ബിസിനസ് നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. എടവണ്ണയിലെ വിജനമായ മേഖലകളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി നാട്ടുകാർ വ്യാപകമായ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയതിനിടെയാണ് പ്രതി വലയിലായത്.





























