കോഴഞ്ചേരി : “ദാനത്തിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അന്നദാനം” എന്ന മഹദ്‌വചനം ഉയർത്തിപ്പിടിച്ച് 114-ാമത് പരിഷത്തിനോടനുബന്ധിച്ചുള്ള അന്നദാന ശാലയ്ക്ക് തുടക്കമായി. പരിഷത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കും സന്ദർശകർക്കും വേണ്ടിയുള്ള അന്നപ്രസാദം ഒരുക്കുന്ന അടുപ്പിൽ അഗ്നിപകരുന്ന ചടങ്ങ് ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് നടന്നു. പരിഷത്ത് അന്നദാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി. കെ.ഹരിഛന്ദ്രൻ, ജനറൽ കൺവീനർ പി.ആർ. ഗോപിനാഥൻ നായർ എന്നിവർ ചേർന്ന് ആദ്യമായി അടുപ്പിൽ തീ പകർന്നു. പരിഷത്തിന്റെ വിജയകരമായ നടത്തിപ്പിന് അന്നദാനം പ്രധാനമാണെന്നും ഭക്തിയും സേവനവും ഒത്തുചേരുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
പരിപൂർണ്ണമായ ശുചിത്വവും ലളിതമായ ഭക്ഷണക്രമവും ഉറപ്പുവരുത്തിക്കൊണ്ടാണ് അന്നദാനം ക്രമീകരിച്ചിരിക്കുന്നത്. സോപാനം കേറ്ററേഴ്‌സ് ഉടമ ഹരിചന്ദ്രന്റെ നേതൃത്വത്തിൽ പാചകത്തിനും ഹിന്ദുമത മഹാമണ്ഡലം വനിതാവേദിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുമാണ് ഈ ദിവസങ്ങളിൽ കർമ്മനിരതരാകുന്നത്.
പരിഷത്ത് ദിവസങ്ങളിൽ സന്ദർശകർക്കായി അന്നദാനം ലഭ്യമായിരിക്കും.
പരിഷത്ത് ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ ചടങ്ങുകൾക്ക് വരും ദിവസങ്ങളിൽ അന്നദാനം തുടർച്ചയായുണ്ടാകുമെന്നും ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്‍റ് അഡ്വ. കെ. ഹരിദാസ്, മലേത്ത് സരളാദേവി എക്സ് എം.എല്‍.എ , ജനറൽ സെക്രട്ടറി എ. ആർ. വിക്രമൻപിള്ള, ട്രഷറർ റ്റി. കെ. സോമനാഥൻ നായർ, സെക്രട്ടറി മാരായ അഡ്വ. ഡി. രാജഗോപാൽ, ജി. രാജ്‌കുമാർ, കെ. ആർ. വേണുഗോപാൽ, ശ്രീജിത്ത് അയിരൂർ, റ്റി. ആർ. ഗോപാലകൃഷ്ണൻ നായർ, രത്നമ വി. പിള്ള, രാധ എസ്. നായർ, ദീപ എസ്. നായർ, ഓമന രാധാകൃഷ്ണൻ, ഗിരിജ കുമാരി. ആർ, ചന്ദ്രൻപിള്ള ഓതറ, കെ. മോഹൻ കുമാർ, ഗിരീഷ് ചിത്രശാല, അനൂപ് എ. നായർ, പി. വി. സോമൻ, ജയചന്ദ്രൻ നായർ, ദിലീപ് സി. എസ്, കൃഷ്ണദാസ് പി. ജി, തുടങ്ങിയവർ പങ്കെടുത്തു.





























