ചെങ്ങന്നൂർ : പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 334-ാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് “വിശുദ്ധനായ മാർ അന്ത്രയോസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ” എന്ന അപേക്ഷയുമായി ഭക്തജനങ്ങൾ പങ്കെടുത്ത റാസ പുത്തൻകാവിന് ആത്മീയ ചൈതന്യം പകർന്നു. പിരളശേരി സെന്റ് ജോർജ്ജ് കാതോലിക്ക സിംഹാസന പള്ളിയിൽ നിന്ന് വൈകിട്ട് 6 മണിയ്ക്ക് ആരംഭിച്ച റാസയെ ഭക്ത്യാദരപൂര്‍വ്വം വിശ്വാസികള്‍ വരവേറ്റു. റാസ കടന്നുപോയ പാതയുടെ ഇരുവശങ്ങളും മുത്തു കുടകൾ, കൊടിതോരണങ്ങൾ കൊണ്ടും മനോഹരമായി അലങ്കരിച്ചിരുന്നു. ഭക്തജനങ്ങൾ നേർച്ചയായി കുരിശ്, മുത്തുക്കുട, കൊടി എന്നിവ എടുത്തിരുന്നു.
9 മണിയോടുകൂടി റാസ കത്തിഡ്രലിൽ എത്തിച്ചേർന്നു. വികാരി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഹവികാരി ജിജോ കണ്ണാട്ട്, ഫാ.ടിനു തങ്കച്ചൻ, ഫാ.കെ.ജി.ചെറിയാൻ, ഫാ.തോമസ് വർഗീസ്, ഫാ.ഗീവർഗീസ് ജോർജ്, ഫാ.ജാൾസൺ പി. ജോർജ്, ഫാ.ബിനു ജോയി, ട്രസ്റ്റി ടൈറ്റസ് മാത്യൂ, സെക്രട്ടറി ബിജു അലക്സാണ്ടർ, സഭാ മുൻ മാനേജിംങ് കമ്മറ്റിയംഗം സുനിൽ പി.ഉമ്മൻ എന്നിവർ റാസക്ക് നേതൃത്വം നൽകി. നാളെ കത്തീഡ്രലിൽ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് കുർബാന അർപ്പിക്കും. തുടർന്ന് പെരുന്നാളിന്റെ പ്രധാന ചടങ്ങായ സമൂഹസദ്യ നടക്കും. വൈകിട്ട് 5.30 ന് അങ്ങാടിക്കൽ നിന്ന് ഉള്ള രണ്ടാം ദിവസത്തെ റാസ ആരംഭിക്കും.





























