പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങി തിരികെ നൽകിയിട്ടില്ലെന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ആന്റോ ആന്റണി എംപി. എല്ലാ തെരഞ്ഞെടുപ്പുകളിലും ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു ചെലവുകള്‍ പൂര്‍ണ്ണമായി വഹിക്കുവാന്‍ തന്റെ കയ്യിൽ പണം ഇല്ലെന്നും ആന്റോ പറഞ്ഞു. 2019 ല്‍ എന്‍.എം.രാജു യുഡിഎഫ് നേതാവ് ആയിരുന്നു. അന്ന് രാജു സഹായിച്ചതാണ്. ആ പണം തിരികെ കൊടുത്തു എന്നും ആന്റോ ആന്റണി പറഞ്ഞു.
തന്നെ മാത്രമല്ല സിപിഎമ്മിനേയും രാജു സഹായിച്ചിട്ടുണ്ട്, രണ്ട് കോടിയുടെ കാര്യം അറിയില്ല. കുറഞ്ഞ പണം കൊണ്ടാണ് ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്ന സംഭാവനയെന്നാണ് കരുതിയത്. തിരികെ ചോദിച്ചപ്പോൾ തിരികെ കൊടുത്തു. രാജു ഇപ്പോൾ എൽഡിഎഫില്‍ ആണ്. പണം കിട്ടാൻ ഉണ്ടെങ്കിൽ രാജു നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ആന്റോ ആന്റണി പറഞ്ഞു.





























