തിരുവനന്തപുരം : പുതിയ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വഹിക്കാനാണ് സാധ്യത എന്ന് സൂചന. ആഭ്യന്തര വകുപ്പ് മറ്റൊരാൾക്ക് കൈമാറുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സതീശൻ ഈ നിലപാട് സ്വീകരിക്കുന്നത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈകാര്യം ചെയ്തപ്പോൾ ചില ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ, ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെക്കണമെന്ന അഭിപ്രായമാണ് വി.ഡി. സതീശൻ അറിയിച്ചിരിക്കുന്നത്.
മന്ത്രിസഭയിൽ ചേരാൻ തയ്യാറാവുകയാണെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്ന കാര്യമാണ് നിലവിൽ പരിഗണനയിലുള്ളത്. ആഭ്യന്തര വകുപ്പ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പായിട്ടാണ് ധനവകുപ്പിനെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തും. ചെന്നിത്തലയുമായുള്ള അനുനയ ചർച്ചകൾക്കായി നിയുക്ത മുഖ്യമന്ത്രി നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണാനുള്ള സാധ്യതയും നിലവിലുണ്ട്.






























