കണ്ണൂർ : ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസംവരണം എയ്ഡഡ് വിദ്യാലയങ്ങളിലും നടപ്പാക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആദ്യ നിയമനം മയ്യിൽ ആറാം മൈലിലെ ശ്രവണ പരിമിതയായ എയ്ജല പ്രകാശിന്. വടകര വിദ്യാഭ്യാസ ജില്ലയിലെ പുറമേരിയിലെ കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് നിയമനം. നവംബർ മൂന്നിനാണ് എയ്ജല ജോലിയിൽ പ്രവേശിച്ചത്.
എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാർക്ക് നിയമനം നൽകുന്നതിനെതിരേ എൻ.എസ്.എസ്, കാത്തലിക് സ്കൂൾ മാനേജ്‌മെന്റ് കൺസോർഷ്യം തുടങ്ങിയ സംഘടനകൾ സുപ്രീംകോടതിയിയെ സമീപിച്ചിരുന്നു. സർക്കാരിന്റെ പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ സർക്കാർ നയങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 1996 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്. കേസിൽ ശ്രവണ പരിമിതരുടെ സംസ്ഥാന സംഘടനയായ ഓൾകേരള പാരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് (അപ്കാഹി) എന്ന സംഘടനയുടെ വാദവും കോടതി അംഗീകരിച്ചിരുന്നു.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒഴിവുകൾ വിവരാവകാശ നിയമപ്രകാരം സംഘടന മനസ്സിലാക്കിയതാണ് എയ്ജലയുടെ നിയമനത്തിന് വഴിതെളിച്ചത്. 1996 മുതൽ 2017 വരെ മൂന്ന് ശതമാനവും 2017 മുതൽ നാല് ശതമാനവും സംവരണം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം