ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി വിജയനെ താന്‍ ആലിംഗനം ചെയ്യില്ലെന്ന് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ ചോദ്യത്തിന് രാഹുലും കോണ്‍ഗ്രസും മറുപടി നല്‍കിയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സ്വന്തം മുഖം വികൃതമായതിന് സിപിഐഎം രാഹുല്‍ഗാന്ധി അധിക്ഷേപിച്ചിട്ട് കാര്യമില്ല എന്ന് കോണ്‍ഗ്രസ് സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.ഓഗസ്റ്റില്‍ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ അതൃപ്തി അറിയിക്കും. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ കഴിയില്ലെന്ന രാഹുലിന്റെ പരാമര്‍ശം കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തമ്മിലുള്ള കലാപക്കൊടി വീശി.പിണറായിയെ ആലിംഗനം ചെയ്യാന്‍ രാഹുലിനോട് ആരും പറഞ്ഞിട്ടില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
കോണ്‍ഗ്രസിനെ പോലെ എല്ലാവരും യോഗത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ സഖ്യത്തിലെ ഐക്യം എന്താകും എന്ന ചോദ്യം ആണ് സിപിഐ ഉയര്‍ത്തുന്നത്. തര്‍ക്ക മുറുകുന്നതിനിടെ സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാല്‍ അതിരൂക്ഷ വിമര്‍ശനം നടത്തി. കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മിന് കെസിയുടെ മറുപടി. രാജസ്ഥാനിലും തമിഴ്‌നാട്ടിലും രാഹുല്‍ഗാന്ധിയുടെ ചിത്രം വെച്ച് സിപിഐഎം വോട്ട് തേടി വിജയിച്ചു എന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ മുന്നണി യോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ കടുത്ത അതൃപ്തി അറിയിക്കും. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഇടതു പാര്‍ട്ടികളുടെ പരിഗണനയിലുണ്ട്.




























