ഇടുക്കി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ പേരിൽ ഇടുക്കിയിൽ പലരിൽ നിന്നായി പണം തട്ടുന്നതായി വിവരം. ജിഎസ്ടി ഉദ്യോഗസ്ഥരെന്ന വ്യാജേന ജില്ലയിലെ വ്യാപാരികൾക്കും ഇതര സ്ഥാപന ഉടമകൾക്കും ഫോൺ കോളുകൾ വരുന്നുവെന്നും, ഇവരിൽ നിന്നും പണം തട്ടുന്നുവെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. സമാനമായ ഫോൺ കോളുകൾ വരികയാണെങ്കിൽ വിശ്വസിച്ച് പണം നൽകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിങ്ങളുടെ പേരിൽ കേസെടുത്തുവെന്നും, ഈ കേസ് ഒഴിവാക്കുന്നതിനോ നടപടി തടയുന്നതിനോ പണം ആവശ്യമാണെന്നും പറഞ്ഞ് വരുന്ന കോളുകൾ തട്ടിപ്പിന്റെ ഭാഗമാകാമെന്നും, ജിഎസ്ടി, പോലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി കോളുകൾ ലഭിച്ചാൽ പണം കൈമാറരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഒടിപി, പിൻ, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയും കൈമാറരുത്. ഫോൺ വിളിക്കുന്നയാൾ പറയുന്ന നമ്പറിലേക്ക് ഗൂഗിൾ പേ / യുപിഐ വഴി പണം അയയ്ക്കുകയും ചെയ്യരുത്. ഇത്തരം ഫോൺ കോൾ ലഭിച്ചാൽ ബന്ധപ്പെട്ട സർക്കാർ ഓഫിസിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് വിളിച്ച് വിവരം സ്ഥിരീകരിക്കണം. ഫോൺ സംഭാഷണം, സന്ദേശങ്ങൾ, ഇടപാട് വിവരങ്ങൾ തുടങ്ങിയ തെളിവുകൾ സൂക്ഷിക്കുകയും വേണം. നിങ്ങൾ തട്ടിപ്പിന് ഇരയായെങ്കിൽ ആ വിവരം അടിയന്തരമായി 1930 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ അറിയിക്കണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജില്ലാ പോലീസ് അറിയിച്ചു.






























