കൊച്ചി : ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോർജിന്‍റെ കാർ തകർത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്ക്കണ൦, 50,000 രൂപയുടെ രണ്ട് ആൾജാമ്യ൦ എന്നീ വ്യവസ്ഥകളിലാണ് കോടതി പ്രതിക്ക് ജാമ്യ൦ അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കു൦ ജാമ്യം കിട്ടി. ജോസഫിന്‍റെ റിമാൻഡ് കാലാവധി ഇന്ന് പൂ൪ത്തിയായിരുന്നു.
നേരത്തെ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കേസിൽ ജാമ്യം ലഭിച്ചിരുന്നു. കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്നാണ് ടോണി ചമ്മിണി അന്ന് പ്രതികരിച്ചത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലായിരുന്നു ടോണി ചമ്മിണിയടക്കമുള്ളവർക്ക് അന്ന് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജുവിനെതിരെയും പോലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മരട് പോലീസാണ് നടനെതിരെ കേസെടുത്തത്.
ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷയം വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.































