പത്തനംതിട്ട: പാർട്ടിക്കുള്ളിൽ നിന്നും രാജിവെച്ച് പുറത്തുവന്ന് മറ്റു മുന്നണികളിൽ സ്ഥാനാർഥികളായവരിൽ സിപിഎം വനിതാ നേതാക്കളും. അടൂർ ഏറത്ത് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാർ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിട്ടുള്ള പ്രസന്ന യുഡിഎഫ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നു രാജിവെച്ചാണ് മത്സരം. ഏറത്ത് പ്രസിഡന്റായിരുന്ന പ്രസന്നയ്ക്കെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോൾ രണ്ട് സിപിഎം അംഗങ്ങൾ പിന്തുണയ്ക്കുകയും പാസാകുകയുമായിരുന്നു.
അവിശ്വാസത്തെ പിന്തുണച്ച സിപിഎം അംഗം കോണ്‍ഗ്രസിന്റെ പിന്തുണയിൽ പ്രസിഡന്റാകുകയും ചെയ്തു. എന്നാൽ അവരെ പാർട്ടി സംരക്ഷിച്ചുവെന്നാണ് പ്രസന്നയുടെ ആരോപണം. ഇത്തവണ അവർക്ക് സിപിഎം സീറ്റ് കൂടി നൽകിയതോടെയാണ് യുഡിഎഫ് പിന്തുണയിൽ മത്സരിക്കാനുള്ള തീരുമാനം. സീതത്തോട്ടിൽ ദീർഘകാലം മെംബറായിരുന്ന ബീനാ മോഹനാണ് പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് സ്വതന്ത്രയായി മത്സരരംഗത്തെത്തിയത്. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിൽ സിപിഎം മെംബറായിരുന്നു.
മുമ്പ് സിപിഐയിൽ പ്രവർത്തിച്ചിരുന്ന ബീനാ മോഹൻ മൂന്നുതവണ ഗ്രാമപഞ്ചായത്തംഗവും ഒരുതവണ ബ്ലോക്ക് പഞ്ചായത്തംഗവുമായി. സിപിഐയുമായുള്ള അഭിപ്രായവ്യത്യാസത്തേ തുടർന്നാണ് സിപിഎമ്മിലെത്തിയത്.
നിലവിൽ ആങ്ങമൂഴി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പാലത്തടിയാർ വാർഡിൽ സിപിഐയാണ് മത്സരിച്ചുവരുന്നത്. വാർഡ് ഏറ്റെടുക്കാൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു നിരാകരിക്കപ്പെട്ടതോടെയാണ് സ്വതന്ത്രയായി മത്സരിക്കാൻ ബീനാ മോഹൻ തീരുമാനിച്ചതെന്ന് പറയുന്നു.ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ മുൻ പ്രസിഡന്റ് ഗീതാ അനിൽകുമാർ നേരത്തെതന്നെ ബിജെപിയിൽ ചേർന്നിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർഥിയാണ് ഗീത. കഴിഞ്ഞ ഭരണസമിതിയുടെ തുടക്കകാലയളവിൽ പ്രസിഡന്റായിരുന്ന ഗീത അനിൽ കുമാറിനെ ഇടയ്ക്കുവെച്ച് രാജിവെയ്പിക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു.































