പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി ദിനംപ്രതി പതിനായിരത്തിന് മുകളിൽ പേർക്ക് ഭക്ഷണം വിളമ്പുകയാണ് സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ. അന്നദാന മണ്ഡപം പൂർണ തോതിൽ ഉപയോഗിച്ചാൽ ഒരു സമയം മൂവായിരത്തോളം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നതാണ് പുതിയ മണ്ഡപം. മകരവിളക്ക് അടുത്തതോടെ തിരക്ക് വർധിച്ചത് പരിഗണിച്ച് രാവിലെ ആറു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉപ്പുമാവും കടലക്കറിയുമാണ് നൽകുന്നത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ഇപ്പോൾ പുലാവാണ് നൽകുന്നത്. പുലാവിനൊപ്പം ചള്ളാസും അച്ചാറും ഉണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ ഡിസ്‌പോസിബിൾ പാത്രത്തിൽ പുലാവും ഡിസ്‌പോസിബിൾ ഗ്ലാസിൽ കുടിവെള്ളവുമാണ് നൽകുന്നത്. വൈകിട്ട് ആറു മുതൽ 11 വരെ ഉപ്പുമാവ്, സാമ്പാർ എന്നിവ നൽകുന്നു. സന്നിധാനത്തെത്തുന്ന ഭക്തൻമാരിൽ വലിയൊരു വിഭാഗം ഭക്ഷണത്തിന് അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നു. കോവിഡ് പരിഗണിച്ച് ഡിസ്‌പോസിബിൾ പാത്രത്തിൽ നൽകുന്നതിനുള്ള സൗകര്യം പരിഗണിച്ചാണ് പുലാവ് നൽകുന്നത്. ദേവസ്വം ബോർഡിന്റെ അന്നദാന വിതരണത്തിന് ഭാഗഭാക്കാകാൻ സംഭാവനകളുമായി അയ്യപ്പഭക്തർ ധാരാളം എത്തുന്നു. സംഭാവന സ്വീകരിക്കാനായി രണ്ടു കൗണ്ടറുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ 21 ജീവനക്കാരും ദിവസ വേതനക്കാരായ 22 പേരും വിശ്രമമില്ലാതെ ജോലി ചെയ്താണ് സൗജന്യ അന്നദാനത്തിന് സൗകര്യം ഒരുക്കുന്നതെന്ന് ചുമതല വഹിക്കുന്ന അന്നദാനം സ്‌പെഷ്യൽ ഓഫീസർ കെ.ആർ. വിജയകുമാർ പറഞ്ഞു.





























