എടത്വ: കോവിഡ് ജീവൻ അപഹരിച്ചതു മൂലം അനാഥയായി തീർന്ന സഞ്ചനമോളുടെ ജന്മദിനം നാളെ. 2021 ജനുവരി 6ന് ആണ് സഞ്ചനയുടെ അമ്മ എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ജയന്തിയെ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തിയുടെ പിതാവിൻ്റെയും ജീവൻ ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് കോവിഡ് അപഹരിച്ചപ്പോൾ വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി.
സഞ്ചനയ്ക്ക് 6 മാസം പ്രായമുള്ളപ്പോൾ ആണ് അമ്മയെ നഷ്ടപെടുന്നത്. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി സഹായഹസ്തവുമായി എത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസിൻ്റെ സഹായത്തോടെ സൗഹൃദ വേദി സഞ്ചനയെയും മുത്തച്ഛിയെയും സഹായിച്ചു വരുന്നു.
ഒന്നാം ജന്മദിനത്തിൽ സൗഹൃദ വേദി ഭാരവാഹികൾ ചേർന്ന് കേക്ക് മുറിച്ചിരുന്നു. ഈ വർഷവും ലളിതമായ ചടങ്ങുകളാണ് ക്രമികരിച്ചിരിക്കുന്നത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ആദ്യം ഇടം പിടിച്ചിരുന്നില്ല. തുടർന്ന് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ ജലജാറാണിയുടെ ഇടപെടൽ മൂലം ആണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് വന്നതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
തല ചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. സഞ്ചന മോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പർ. State Bank of India. 67228354079,
Edathua Branch,
IFSC.SBIN0070096.































