വാഷിംഗ്ടൺ: ഇറാനിയൻ എണ്ണ ടാങ്കറായ ‘മെജസ്റ്റിക് എക്‌സ്’ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. ഇറാന്റെ നിയമവിരുദ്ധമായ സാമ്പത്തിക സ്രോതസ്സുകളെയും പ്രവർത്തനങ്ങളെയും തടയുന്നതിനുള്ള ആഗോള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു..ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കപ്പലുകൾ ലോകത്തിന്റെ ഏത് ഭാഗത്തായാലും തങ്ങൾ നടപടിയെടുക്കുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ബുധനാഴ്ച ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ മൂന്ന് ചരക്ക് കപ്പലുകൾ ആക്രമിക്കുകയും രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്. ഷിപ്പ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ശ്രീലങ്കയ്ക്കും ഇൻഡോനീഷ്യക്കും ഇടയിലുള്ള സമുദ്രഭാഗത്ത് വെച്ചാണ് മെജസ്റ്റിക് എക്‌സ് പിടിക്കപ്പെട്ടത്. ഇതിനുമുമ്പ് ഇതേ മേഖലയിൽ വെച്ച് ‘ടിഫാനി’ എന്ന ഇറാനിയൻ ടാങ്കറും അമേരിക്ക പിടിച്ചെടുത്തിരുന്നു. ചൈനയിലേക്ക് പോവുകയായിരുന്നു ഈ കപ്പൽ.





























