റാന്നി : യുക്രൈൻ യുദ്ധഭൂമിയിൽ നിന്നും ജന്മനാടിൻറെ സുരക്ഷയിലേക്ക് റാന്നി സ്വദേശി വൈഷ്ണവ് മോഹനും. റാന്നി ഇടപ്പാവൂർ ഉഷസ് വീട്ടിൽ മോഹൻ, ഉഷ ദമ്പതികളുടെ ഇളയ മകനാണ് 23 കാരനായ വൈഷ്ണവ്. കാർക്കീവ് കാർസിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന വൈഷ്ണവും സംഘവും യുദ്ധം തുടങ്ങിയ ഫെബ്രുവരി ഇരുപത്തിനാലാം തിയതി മുതൽ മാർച്ച് രണ്ടുവരെ ബങ്കറിലും മെട്രോ സ്റ്റേഷനുകളുടെ അണ്ടർഗ്രൗണ്ടുകളിലും അഭയം പ്രാപിച്ചിരിക്കുകയായിരുന്നു.
തങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തുവരെ ബോംബുകൾ വന്നു വീണിരുന്നെന്നും കെട്ടിടത്തിന് കുലുക്കം സംഭവിക്കുന്നപോലെ അനുഭവപ്പെട്ടതോടെയാണ് സമീപത്തുള്ള മെട്രോ സ്റ്റേഷൻ അണ്ടർഗ്രൗണ്ടിൽ അഭയം പ്രാപിച്ചതെന്നും വൈഷ്ണവ് പറയുന്നു. എങ്ങനെയും ട്രെയിനുകളിൽ കയറിപ്പറ്റി ഹങ്കറി ബോർഡറിൽ എത്താനുള്ള എംബസ്സിയുടെ അറിയിപ്പിനെ തുടർന്ന് കാർക്കീവ് മുതൽ ലെവൈസ് വരെ തിക്കും തിരക്കും നിറഞ്ഞ ട്രെയിനിൽ കയറിപ്പറ്റുകയും 20 മണിക്കൂറോളം നിന്നും ഇരുന്നും യാത്ര ചെയ്തുമാണ് ബോർഡറിൽ എത്തിയത്.
ബോർഡറിൽ എത്തിയ ശേഷം ഡൽഹി വരെ ഇന്ത്യ ഗവർമെന്റ് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിൽ എത്തിചേരുകയും അവിടെ നിന്നും ഇന്നലെ അർധരാത്രിയോടെ എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലും എത്തിച്ചേർന്നു. തുടർന്ന് തിരുവനന്തപുരത്തേക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസ്സിൽ കായംകുളത്ത് എത്തിച്ചേരുകയും തുടർന്ന് ബന്ധുക്കൾ എത്തി വീട്ടിലേക്ക് കൂട്ടുകയുമായിരുന്നു.
ഇന്നലെ വെളുപ്പിനെ അഞ്ചരയോടെ വൈഷ്ണവ് സുരക്ഷിതനായി വീട്ടിൽ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം കാർക്കീവിൽ മരണപ്പെട്ട കർണാടക സ്വദേശിയായ വിദ്യാർത്ഥിയും വൈഷ്ണവും ഒരേ കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളായിരുന്നു. ബോംബുവീണു തങ്ങളുടെ യൂണിവേസിറ്റിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വൈഷ്ണവ് പറയുന്നത്.
തുടർ പഠനത്തിൻറെ കാര്യത്തിനും ആശങ്കയിലാണ് വൈഷ്ണവും കുടുംബവും. എന്നിരുന്നാലും യുദ്ധ ഭൂമിയിലെ ഭീകരതയിൽ നിന്നും മകൻ തിരിച്ചെത്തിയ സന്തോഷത്തിനുമാണ് കുടുംബം. അച്ഛൻ മോഹനും സഹോദരൻ വൈശാഖും വിദേശത്താണ്. നാട്ടിലെത്താൻ സഹായിച്ച ഇന്ത്യൻ എംബസിക്കും കേരള സർക്കാരിനും പേരറിയാത്ത വിവിധ എൻ.ജി.ഓകള്‍ക്കും നന്ദി അറിയിക്കാനും വൈഷ്ണവ് മറന്നില്ല.































