ബംഗാൾ : പശ്ചിമബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്നറിയാം. ബിജെപിയുടെ പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് വൈകുന്നേരം നാലു മണിക്ക് കൊൽക്കത്തയിൽ നിർണായക യോഗം ചേരും.തിരഞ്ഞെടുപ്പിൽ ബിജെപിയെ മുന്നിൽ നിന്ന് നയിക്കുകയും ഭവാനിപൂരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തുകയും ചെയ്ത സുവേന്ദു അധികാരിയാണ് സാധ്യത പട്ടികയിൽ ഒന്നാമതായി നിൽക്കുന്നത്. എന്നാൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന നിലയിൽ അഗ്നിമിത്ര പോളിനെയും, പ്രശസ്ത നടി കൂടിയായ രൂപ ഗാംഗുലിയെയും പാർട്ടി പരിഗണിക്കുന്നുണ്ട്. മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, സാമിക് ഭട്ടാചാര്യ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്.
മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതുപോലെ അവസാന നിമിഷം അപ്രതീക്ഷിതമായ ഒരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയും ബിജെപി കേന്ദ്രങ്ങൾ നൽകുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിയമസഭാ കക്ഷി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രിയും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കും. തിരഞ്ഞെടുപ്പിന് ശേഷവും ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം തുടരുകയാണ്. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് കൊല്ലപ്പെട്ടതും പാനിഹട്ടിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റതും സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചിട്ടുണ്ട്.






























